പരമ്പരാഗതം...!



ആറാം വയസ്സിലാണ് ആദ്യമായി ഞാനതു ചെയ്തത്.  
അങ്ങനെയൊരാശയം എങ്ങനെയാണ് എന്‍റെ തലയില്‍ കയറിക്കൂടിയതെന്നറിയില്ല.

രണ്ടുതൊടിയ്ക്കപ്പുറത്തുള്ള വേലായുധേട്ട
ന്‍റെ ചക്കരമാവിലെ മുഴുത്തുരുണ്ട മാങ്ങകള്‍ ഉറക്കം കെടുത്തിയ കാലം. 

ഒരുച്ചതിരിഞ്ഞ് കുറച്ച് ഉണ്ടക്കല്ലുകള്‍ ശേഖരിച്ച് പാത്തും പതുങ്ങിയും
വേലായുധേട്ടന്‍റെ വേലിക്കരികെ ചെന്നു.
ഉന്നം നോക്കി, ആയം നോക്കി; കല്ലുകള്‍ മാവിലോളം എത്തുന്നില്ല.  വേലി ചാടിക്കടന്ന് എറിഞ്ഞു.  ആറാമത്തെ ഏറില്‍ ഒരു മാങ്ങ വീണു.  ഏഴാമതെറിഞ്ഞത് മുറ്റത്തു വീണപ്പോഴോ, മാങ്ങ വീണത്‌ കേട്ടതോ എന്തോ, പൊട്ടിമുളച്ചതുപോലെ വേലായുധേട്ടന്‍ മുന്നില്...‍!!!

'ഓടെടാ...' എന്ന ആക്രോശവും കൂടെ അന്ന് എനിക്കര്‍ത്ഥം പറയാനറിയാത്ത കുറെ വാക്കുകളും.  എല്ലാത്തിനുമവസാനം 'മോനേ...' എന്നുണ്ടായിരുന്നതുകൊണ്ട് ഞാന്‍ കരുതി അതൊക്കെ അയാളെന്നെ സ്നേഹത്തോടെ വിളിച്ചതാവുമെന്ന്.

വേലായുധേട്ടന്‍ അടുത്തെത്തും മുന്‍പേ ഓടി, ഉരുണ്ടുപിരണ്ട് എങ്ങനെയും വേലി കടന്നു.  അപ്പോഴാണ്‌ ആദ്യമായി എനിക്കത് തോന്നിയത്.  പെട്ടെന്ന് തിരിഞ്ഞുനിന്ന് ഞാനതു ചെയ്തു.  പരമ്പരാഗതമായ ആ പ്രതിഷേധം!  

അയാള്‍ ഞെട്ടുന്നതുകണ്ടപ്പോള്‍ എനിക്കു ഹരം പിടിച്ചു.  അതുകൊണ്ട് വള്ളിനിക്കര്‍  വലിച്ചുകയറ്റി നാലുചുവട് ഓടിയിട്ട് ഒന്നുകൂടി തിരിഞ്ഞുനിന്നു ഞാനതു വീണ്ടും ചെയ്തു.  അതോടെ ഞാനുമൊരു അണ്ണാന്‍കുഞ്ഞാണെന്ന് എനിക്കു തോന്നി.

പിന്നീടു പലതവണ ഞാനതു ചെയ്തു. 

എട്ടാം വയസ്സില്‍, കോഴിക്കൂട്ടില്‍ നിന്ന് മുട്ട കട്ടെടുത്തുകുടിച്ച എന്നെ, കുരുത്തംകെട്ടവനെന്നു വിളിച്ച സരോജനിചേച്ചിയോട്,

പത്താം വയസ്സില്‍, കണക്കിനുകൊള്ളാത്തവന്‍ എന്നു പരിഹസിച്ച സദാനന്ദന്‍മാഷിനോട് (പിന്നെ ഞാന്‍ സ്കൂളില്‍ പോയിട്ടില്ല).....

കണ്ടവര്‍ കണ്ടവര്‍ നടുങ്ങുന്നതുകണ്ട് എനിക്കു രസം പിടിച്ചു.  അതുകൊണ്ട് പിന്നെയും ഞാനതു ചെയ്തു.

പന്ത്രണ്ടാം വയസ്സില്‍, പാടവരമ്പത്തിരുന്ന് അപ്പിയിട്ടതിന് കാളപൂട്ടുകാരന്‍ കേശവന്‍ ഭള്ളുപറഞ്ഞപ്പോള്‍,

പതിനാലാം വയസ്സില്‍, രാധികയുടെ കുളിമുറിയില്‍ എത്തിനോക്കിയതുകണ്ട് അവളുടെ  അച്ഛന്‍ കായും പൂവും വിളിച്ചപ്പോള്‍, (അപ്പോഴേയ്ക്കും നിക്കര്‍ മാറി മുണ്ടിലെത്തിയിരുന്നു)

പതിനാറാം വയസ്സില്‍, ചെത്തുകാരന്‍ വരുംമുന്‍പേ കള്ളുകുടം ചരിച്ചുമോന്തിയതിന് ഷാപ്പുകാരന്‍ ഭാസ്കരന്‍ തന്തയ്ക്കു വിളിച്ചപ്പോള്‍,

പതിനെട്ടാം വയസ്സില്‍, കൈതക്കടവിലെ പൊന്തയ്ക്കു പിന്നില്‍നിന്ന് ചാമിയാര്‍ കയ്യോടെ പിടികൂടിയപ്പോള്‍,

ഒടുവില്‍ ഇരുപതാം വയസ്സില്‍, ഒത്തിരിനാള്‍ പിന്നാലെ നടന്ന് കഷ്ടപ്പെട്ടുപ്രേമിച്ച പെണ്ണ് തിരിഞ്ഞുനിന്ന് 'എനിക്കു നിന്നെ അറപ്പാണെ'ന്ന് പറഞ്ഞപ്പോള്‍, മുറിയിലെ നിലക്കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഞാന്‍ സ്വയം.....

എനിക്കു വിശ്വസിക്കാനായില്ല....

കുനിഞ്ഞും നിവര്‍ന്നും നോക്കി,
ചാഞ്ഞും ചരിഞ്ഞും നോക്കി,
കണ്ണുതിരുമ്മിയും ചിമ്മിയും വലിച്ചുതുറന്നും നോക്കി....

കണ്ടവരെല്ലാം ഞെട്ടിയതെന്തിനെന്ന് അപ്പോഴാണ്‌ ഞാനറിഞ്ഞത്,

- അവിടം ശൂന്യമായിരുന്നു...!!!


 ***************************